തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ മാലിന്യശേഖരണവും സംസ്‌കരണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വലിയ പുരോഗതി കൈവരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ക്ലീൻകേരള കമ്പനി ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവിൽ മൂന്നിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലയളവിൽ 21,839 ടൺ മാലിന്യം ശേഖരിച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് 73,403 ടണ്ണായി ഉയർന്നു.
പുനരുപയോഗിക്കാവുന്ന മാലിന്യത്തിന്റെ അളവിൽ 577 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ശേഖരിക്കുന്ന മാലിന്യത്തിന്റെ പകുതിയിലധികം കൃത്യമായി തരംതിരിക്കാൻ സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മാലിന്യസംസ്‌കരണ മേഖലയെ ഒരു വ്യാവസായിക മാതൃകയിലേക്ക് മാറ്റാൻ സാധിച്ചതോടെ ക്ലീൻകേരള കമ്പനിയുടെ വരുമാനത്തിലും വൻ വർധനവുണ്ടായി. 7.37 കോടി രൂപയായിരുന്ന വാർഷിക വരുമാനം ഇപ്പോൾ 66.39 കോടി രൂപയിലെത്തി നിൽക്കുകയാണ്.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമസേനയ്ക്ക് മാത്രം 38.88 കോടി രൂപ പ്രതിഫലമായി നൽകാൻ സാധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുന്ന രീതിയും ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. ഏകദേശം 3625 ടൺ പ്ലാസ്റ്റിക് ഉപയോഗിച്ച് സംസ്ഥാനത്ത് 5926 കിലോമീറ്റർ റോഡ് നിർമ്മിച്ചു കഴിഞ്ഞു.
മാലിന്യസംസ്‌കരണത്തിനായി കൂടുതൽ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ പ്ലാന്റുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. സാനിറ്ററി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ബ്രഹ്മപുരം, കഞ്ചിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഇൻസിനറേഷൻ പ്ലാന്റുകൾ ഓഗസ്റ്റിൽ തുറക്കും. കൂടാതെ മലപ്പുറം കുറ്റിപ്പുറത്ത് ഇലക്‌ട്രോണിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്യുന്നതിനായി വലിയ തോതിലുള്ള റീസൈക്ലിങ് പ്ലാന്റിന് വേണ്ടിയുള്ള നടപടികളും പൂർത്തിയായി വരികയാണ്. ഹരിതകർമസേനയ്ക്ക് കൃത്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള വലിയ ശ്രമത്തിലാണ് ക്ലീൻകേരള കമ്പനി.
Clean Kerala Company's revenue increases 9 times


































